കോട്ടയം: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം 28നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കോളജിലെ ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. 2022ല്‍ കോളജ് നൂറു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവച്ച ഔദ്യോഗിക സമാപന ചടങ്ങുകളാണ് വിപുലമായ പരിപാടികളോടെ നടത്തുന്നത്.
പാറേല്പ്പള്ളിക്കുസമീപം 1922ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 1925ല്‍ നിലവിലെ കാമ്പസിലേക്ക് കോളജ് മാറ്റിസ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്. ചരിത്രമുഹൂര്‍ത്തം ആഘോഷമാക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോളജ് രക്ഷാധികാരിയായ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ കോളജ് കവാടത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് കാവുകാട്ട് ഹാളില്‍ കോളജ് ശതാബ്ദി സമാപന സമ്മേളനം നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ശതാബ്ദി സ്മാരകമായി കോളജില്‍ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രം ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോര്‍ എനര്‍ജി ആന്‍ഡ് എണ്‍വയോണ്‍മെന്റിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും.
കോളജ് മാനേജര്‍ ഫാ. ആന്റണി ഏത്തയ്ക്കാട്, പ്രിന്‍സിപ്പല്‍ റവ.ഡോ. റ്റെഡി കാഞ്ഞുപ്പറമ്പില്‍, ഡോ. സിബി ജോസഫ്, ഡോ. ബിന്ദു മാത്യു ജോബ് എന്നിവര്‍ നേതൃത്വം നല്‍കും. ശതാബ്ദിയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി, നോബേല്‍ ജേതാക്കളായ മാര്ട്ടിന് കാഫ്, ആന്റണി ജയിംസ് ലെഗറ്റ്, റിച്ചാര്‍ഡ് ജെ. റോബര്‍ട്ട്സ് എന്നിവര്‍ വിവിധ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചതായും റവ.ഡോ. ജോസ് ജേക്കബ് മുല്ലശേരി, ഡോ. നെവില്‍ തോമസ്, ബിന്‍സ് എം. മാത്യു എന്നിവര്‍ അറിയിച്ചു.